Monday, 17 November 2014

ഓര്‍മയോടും മറവിയോടും എനിക്ക് എല്ലാക്കാലത്തും ഒരേപോലെ യുദ്ധമായിരുന്നു. ചിട്ടയില്ലാത്ത മേശവലിപ്പ് പോലെ മസ്തിഷ്കം തിരഞ്ഞത് മാത്രം തരാതെയിരുന്നു. മുഖങ്ങള്‍, പേരുകള്‍, കഥകള്‍. അലസമായി ഉപേക്ഷിച്ച ഷേവിംഗ് ബ്ലേഡോ പേപ്പര്‍ പിന്നോ പോലെ ചിലതൊക്കെ അറിയാതെ കയ്യില്‍ കൊണ്ട് ചോര പൊടിച്ചിട്ടുമുണ്ട്. വിരഹവും തോല്‍വിയും പിഴവുകളും മാത്രമല്ല, ചില സാമര്‍ത്ഥ്യങ്ങളും നേട്ടങ്ങളും പിന്നീട് കൂര്‍ത്ത നാരായങ്ങളായി ഖിന്നാക്ഷരങ്ങള്‍ കോറിയിട്ടുണ്ട്.... രണ്ടാമതൊരാളുടെ കണ്ണില്‍ ആഴം കുറഞ്ഞ മുറിവുകള്‍, ഒരുപക്ഷേ, എല്ലാവരിലും ഉണ്ടായിരിക്കണം.

Friday, 24 October 2014

ഓരോ മനുഷ്യന്‍റെ ഉള്ളിലും ഒരു കടലുണ്ട്. പാര്‍ശ്വങ്ങളില്‍ നിന്നും ഉള്ളിലേക്കടിക്കുന്ന തിരകളും.

Wednesday, 25 June 2014

വെട്ടിയിട്ട മരത്തിന്‍റെ
മണ്ണില്‍ ബാക്കിയായ വേര്.
വരണ്ടു പോയ പുഴയിലെ
കുണ്ടില്‍ ഒഴുക്ക് നിന്ന വെള്ളം.
ഇറുന്നിട്ടും ഉണ്മയുടെ
ഓര്‍മ്മ മുറിയാത്ത പൂവ്.
പുലര്‍ന്നപ്പോള്‍ ഇരുട്ട്
കണ്ണില്‍ ചാര്‍ത്തിപ്പോയ രാത്രി
പെയ്തൊഴിഞ്ഞ മഴയുടെ
ചുംബനഛവിയുള്ള കാറ്റ്
ചരാചരങ്ങളുടെ
സ്മാരകശിലകൾ

Thursday, 5 June 2014

ഓര്‍മയുടെ പുറംചട്ടയ്ക്ക്
ഓട്ട വീഴരുത്
ഇന്നും നാളെയും തമ്മിലുരസി
ഉതിരുന്ന പൊടി 
ഓര്‍മവാഹിനിക്കുഴലുകളുടെ
സന്ധികളിലടിയും എന്നതുകൊണ്ടല്ല
കുന്നിലോ കുളത്തിലോ മര-
പ്പൊത്തിലോ പോയി
തിരികെ വരാതെയൊളിക്കാന്‍
വെമ്പി നില്‍ക്കുന്നുണ്ട് ചിലര്‍, ഉള്ളില്‍.

Monday, 10 March 2014

പെയ്തത് എത്ര എന്നറിയാന്‍
കുടയുടെ കീഴില്‍ നിന്നതും
കുട മടക്കി കൂരകളുടെ ചുവട്ടില്‍
നിന്നതും
ആകെ മൊത്തം മഴയില്‍ നിന്ന് 
കുറയ്ക്കണം.
ശീല തുറന്നു കിട്ടാന്‍ വൈകിയതും
കാറ്റ് പിന്നിലേക്ക് വലിച്ചതും
ചാറ്റലടിച്ചതും
പങ്കുകുടകളുടെ അരികില്‍
നിന്നതും കുറയ്ക്കേണ്ടതില്ല
ഓര്‍ക്കാപ്പുറത്ത് മരം പെയ്തതും
പൊട്ടിയ ഓടിലൂടെ ഇറ്റി വീണതും
ബോണസ്.
ജനിച്ചതിനു മുന്‍പും മരണത്തിനു
ശേഷവും നഷ്ടക്കണക്കില്‍.
മഴയുടെ ആയുസ്സ് പുസ്തകത്തില്‍
എന്‍റെ സാന്നിദ്ധ്യം
ഒരു കവിള്‍ വെള്ളത്തിലും താഴെ.